ന്യൂഡൽഹി: ഉന്നാവോ പീഡനക്കേസിൽ ബിജെപി മുൻ എംഎൽഎ കുൽദീപ് സിംഗ് സെൻഗാറിന് തിരിച്ചടി. ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ച ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി.
ഉത്തരവിനെതിരെ സിബിഐ ആണ് സുപ്രീംകോടതിയെ സമീപിച്ചത്. ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ഹർജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഡല്‍ഹി ഹൈക്കോടതി വിധി യുക്തിഹീനവും നിയമവിരുദ്ധവുമാണെന്നാണ് സിബിഐ വാദിച്ചത്. നിലവിൽ മറ്റൊരു കേസിൽ ജയിലിൽ കഴിയുകയാണ് സെൻഗാർ.
വിചാരണക്കോടതി വിധിച്ച ജീവപര്യന്തം കഠിനതടവാണ് ഹൈക്കോടതി മരവിപ്പിച്ചത്. ഡല്‍ഹിയില്‍ തന്നെ തുടരണമെന്നും അതിജീവിത താമസിക്കുന്ന സ്ഥലത്തിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ പോകരുതെന്നുമടക്കമുള്ള ഉപാധിയോടെയായിരുന്നു ഹൈക്കോടതി നടപടി.
നേരത്തെ, നേത്രരോഗ ശസ്ത്രക്രിയ നടത്താന്‍ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, കുല്‍ദീപ് സിംഗ് സെൻഗാറിനെ ജാമ്യത്തില്‍ വിട്ടയക്കുകയും അപ്പീല്‍ പരിഗണനയിലിരിക്കെ ശിക്ഷ താത്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തത് നിയമവിരുദ്ധമാണെന്ന് സിബിഐ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, കുട്ടികളെ പീഡിപ്പിക്കുന്ന പൊതുസേവകർക്കു പോക്സോ നിയമത്തിലെ അഞ്ച് (സി) വകുപ്പ് പ്രകാരം നൽകുന്ന പരമാവധി ശിക്ഷയാണ് വിചാരണക്കോടതി സെൻഗാറിനു വിധിച്ചത്. ആക്രമണത്തിന് ഇരയായ സമയത്തു പതിനാറു വയസായിരുന്നു പെൺകുട്ടിയുടെ പ്രായം.
സിറ്റിംഗ് എംഎൽഎയായ സെൻഗാർ പൊതുസേവകന്റെ നിർവചനത്തിൽ വരില്ലെന്നും അതിനാൽ നാലാം വകുപ്പ് പ്രകാരമുള്ള ശിക്ഷയാണ് ബാധകമെന്നും ഡൽഹി ഹൈക്കോടതി നിരീക്ഷിക്കുകയായിരുന്നു.
പോക്സോ നിയമത്തിലെ നാലാം വകുപ്പ് പ്രകാരം, സംഭവം നടന്ന 2017ലെ ചുരുങ്ങിയ ശിക്ഷ ഏഴു വർഷം തടവാണ്. സെൻഗാർ ഏഴു വർഷവും അഞ്ചു മാസവും ജയിലിൽ കിടന്നെന്നുകാട്ടിയാണ് ശിക്ഷ സസ്പെൻഡ് ചെയ്തു ജാമ്യം നൽകിയത്.